സാമൂഹ്യ സേവനം

സാങ്കേതിക വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉദാത്തവും, ഗുണനിലവാരവുമുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും നൂതന ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കകുകയും ചെയ്യുക എന്നതാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസത്തില്‍ കേരളം ചില ആഗോള വ്യവസായിക സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ട് ചില പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ആട്ടോമോട്ടീവ്, വ്യവസായിക, ഉപഭോഗവസ്തുക്കള്‍, സേവനമേഖലകള്‍ എന്നിവ വികസിപ്പിക്കുന്നതിനായി ബോഷ് ഗ്രൂപ്പ് എന്ന ആഗോളകമ്പനിയുമായി ധാരണാപത്രം ഒപ്പു വെച്ചിട്ടുണ്ട്. തിരുവന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ ആട്ടോമോഷന്‍ ടെക്നോളജിയില്‍‍‍‍‍ ഒരു വൈദഗ്ധ്യ കേന്ദ്രം അഥവാ സെന്റര്‍‍‍‍‍ ഓഫ് എക്സലന്‍സും, കളമശ്ശേരി ഗവണ്‍മെന്‍റ് പോളിടെക്നിക്കില്‍ ആട്ടോമോഷന്‍ ടെക്നോളജിയില്‍ കാര്യക്ഷമതാ കേന്ദ്രവും (സെന്‍റര്‍ ഓഫ് കംപീറ്റന്‍സ്) സ്ഥാപിച്ചിട്ടുണ്ട്. ഈ സെന്ററുകള്‍ ഒരു ദ്വിവിദ്യാഭ്യാസ സംവിധാനത്തിലൂടെ ആട്ടോമേഷന്‍ ടെക്നോളജിയില്‍ ആഴത്തിലുള്ള അറിവ് നല്‍കുന്നതിനായി പ്രവര്‍ത്തിച്ച വരുന്നു.

സാങ്കേതിക വിദ്യാഭ്യാസവകുപ്പ് പി.പി.പി. മാതൃകയില്‍ താഴെപറയുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നു.

  • തിരുവനന്തപുരം ബാര്‍‍ട്ടണ്‍ഹില്‍ ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ ആട്ടോമോട്ടീവ് മെക്കാട്രോണിക്സില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമയും, മെക്കാട്രോണിക്സില്‍ വൈദഗ്ധ്യകേന്ദ്രവും.
  • തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ ആട്ടോമോഷന്‍‍‍ ടെക്നോളജിയുടെ വൈദഗ്ധ്യകേന്ദ്രം അഥവാ സെന്‍റര്‍ ഓഫ് എക്സലന്‍സ്.
  • കളമശ്ശേരി ഗവ. പോളിടെക്നിക്കില്‍ ആട്ടോമേഷന്‍ ടെക്നോളജിയില്‍ കാര്യക്ഷമതാ കേന്ദ്രം (സെന്‍റര്‍ ഓഫ് കംപീറ്റന്‍സ്)
  • തിരുവന്തപുരം ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനിയറിംഗ് കോളേജില്‍ ട്രാന്‍സ്ലേഷണല്‍‍ എഞ്ചിനിയറിംഗില്‍ രണ്ടുകൊല്ലത്തെ എം. എസ് കോഴ്സ്.

സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നോഡല്‍വകുപ്പായി പ്രവര്‍ത്തിച്ചു വരുന്നത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റാണ്. കൂടുതല്‍ വേഗത്തിലുള്ളതും സുസ്ഥിരവുമായതും, എല്ലാ തലത്തിലും ഉള്‍പ്പെട്ടതുമായ വളര്‍ച്ചയാണ് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണത്തിനു കീഴിലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ അനുബന്ധം 4.38-ല്‍ കൊടുത്തിരിക്കുന്നു.

മനുഷ്യവിഭവവികസന മന്ത്രാലയം, ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ (എ .ഐ.സി.റ്റി.ഇ), സാങ്കേതിക വിദ്യാഭ്യാസ ഗുണമേന്മാ വര്‍ദ്ധന പരിപാടി (റ്റീക്യുപ്)(ബോക്സ് 4.4), തിരുവനന്തപുരം എഞ്ചിനീയറിംഗ് സയന്‍സ് ആന്റ് ടെക്നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്റേഴ്സ് (റ്റി.ബി.ഐ), ശാസ്ത്ര-സാങ്കേതിക വകുപ്പ് (ഡി.എസ്സ്.റ്റി), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ തുടങ്ങിയ വിവിധതരം ഏജന്‍സികളില്‍ നിന്നും ലഭ്യമാകുന്ന തുക ഉപയോഗിച്ച് പലതരം പ്രോജക്ടുകള്‍ നടപ്പിലാക്കി വരുന്നു.

ബോക്സ് 4.4
സാങ്കേതിക വിദ്യാഭ്യാസ ഗുണമേന്മാ വര്‍ദ്ധന പദ്ധതി (റ്റി.ഇ.ക്യൂ.യു.ഐ.പി)

സാങ്കേതിക വിദ്യാഭ്യാസ സംവിധാനത്തെ ക്രമാനുഗതമായി പരിവര്‍ത്തനം ചെയ്യുന്നതിനുവേണ്ടി മൂന്ന് ഘട്ടങ്ങളിലായി 10-12 വര്‍ഷത്തെ ദീര്‍ഘകാല പദ്ധതിയായി നടപ്പിലാക്കാന്‍ 2002-03-ല്‍ ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ച പദ്ധതിയാണ് സാങ്കേതിക വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി (റ്റി.ഇ.ക്യൂ.യു.ഐ.പി). 13 സംസ്ഥാനങ്ങളിലും 127 ടെക്യൂപ് സ്ഥാപനങ്ങളിലുമായി വ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടം മാര്‍ച്ച് 2003-ല്‍ ആരംഭിച്ച് മാര്‍ച്ച് 2009-ല്‍ അവസാനിച്ചു. സംസ്ഥാനങ്ങളിലെ 190 സ്ഥാപനങ്ങളിലായി വ്യാപിച്ച രണ്ടാം ഘട്ട ടെക്യൂപ് പദ്ധതി 2010-11-ല്‍ ആരംഭിച്ച് 2017 മാര്‍ച്ച് 31-ന് അവസാനിക്കുകയാണ്. മൂന്നാം ഘട്ടത്തിനുവേണ്ടി 19 സ്ഥാപനങ്ങള്‍ക്കായി 10 കോടി രൂപ വീതവും സംസ്ഥാന പ്രോജക്ട് ഫെസിലിറ്റേഷന്‍ യൂണിറ്റിന് 5.7 കോടി രൂപയും സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് 156.16 കോടി രൂപ ഇതിനകം നല്‍കി കഴിഞ്ഞു. ടെക്യൂപ്-III പ്രകാരം മുന്‍ നിശ്ചയിച്ച മാനദണ്ഡങ്ങളും സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങളും കണക്കിലെടുത്ത് 250 സ്ഥാപനങ്ങളെ മല്‍സരാധിഷ്ഠിതമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കും. അടുത്ത അക്കാദമിക് വര്‍ഷം മൂന്നാംഘട്ടം ആരംഭിക്കുന്നതാണ്.

അവലംബം : സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്.

എഞ്ചിനീയറിംഗ് കോളേജുകള്‍

2016-ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവിലുള്ള 183 എഞ്ചിനിയറിംഗ് കോളേജുകളിലായി 60376 പേര്‍ പ്രവേശനം നേടി. ഇതില്‍ 171 എണ്ണം (93.44 ശതമാനം)സ്വാശ്രയകോളേജുകളും(അണ്‍ എയ്ഡഡ്), 9എണ്ണം (4.92 ശതമാനം)സര്‍ക്കാര്‍ കോളെജുകളും, 3 എണ്ണം (1.64 ശതമാനം) സ്വകാര്യ എയ്ഡഡ് കോളേജുകളുമാണ്. ഏറ്റവും കൂടുതല്‍ അണ്‍എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ് (31 എണ്ണം). അതു കഴിഞ്ഞാല്‍ തിരുവനന്തപുരം (26എണ്ണം). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകള്‍ ഇല്ല. ജില്ല തിരിച്ചും, മാനേജ്മെന്റ് തിരിച്ചുമുള്ള എഞ്ചിനീയറിംഗ് കോളേജുകളുടെയും, അനുവദിച്ചിട്ടുള്ള സീറ്റുകളുടെയും എണ്ണം അനുബന്ധം 4.39-ല്‍ ചേര്‍ത്തിട്ടുണ്ട്. 2016-

ല്‍ അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണം സര്‍ക്കാര്‍ കോളേജുകളില്‍ 3283 ആണ് (5.44ശതമാനം). ഇത് എയ്ഡഡ് കോളേജുകളില്‍ 1850 (3.06 ശതമാനം) ഉം, അണ്‍എയ്ഡഡ് കോളേജുകളില്‍ 55243 (91.50 ശതമാനം) ഉം ആയിരുന്നു.

കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഏറ്റവുമധികം സീറ്റുകള്‍ ഉള്ളത് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് (12063). തുടര്‍ന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (11165), സിവില്‍ എഞ്ചിനീയറിംഗ് (10412), കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് (10269) വിഭാഗങ്ങളിലുമാണ്. 2015-16-ലെ ശാഖ തിരിച്ചുള്ള സീറ്റ് വിഭജനത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 4.40-ല്‍ ചേര്‍ത്തിരിക്കുന്നു. ഗവണ്‍മെന്റ് എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 2015-16-ലെ 6370-ല്‍ നിന്ന് 2016-17-ല്‍ 5134 ആയി കുറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികളുടെ പ്രവേശനത്തിന്റെ അനുപാതം 2015-16-ലെ 36.86-ല്‍ നിന്ന് 36.42 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2016-17-ല്‍ 1515 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കായി പ്രവേശനം ലഭിച്ചു. സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്സിസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 61.19 ശതമാനം പെണ്‍കുട്ടികളാണ്. വിശദാംശങ്ങള്‍ അനുബന്ധം 4.41 ലും, അനുബന്ധം 4.42 ലുമായി ചേര്‍ത്തിരിക്കുന്നു.

എഞ്ചീനീയറിംഗ് കോളേജുകളിലെ അക്കാദമിക മികവ്

ഗവണ്‍മെന്റ് എഞ്ചീനീയറിംഗ് കോളേജുകളിലെ അധ്യയന മികവ് ഉയര്‍ന്നതും, ശ്ലാഘനീയവുമാണ്. വിജയശതമാനവും പ്രശസ്തമായ സ്ഥാപനങ്ങളില്‍ മികച്ച ജോലി ലഭിച്ച വിദ്യാര്‍ത്ഥികളുടെ കണക്കും (പ്ലെയ്സ്മെന്റ്) വളരെ മെച്ചപ്പെട്ടതാണ്. ഗേറ്റ്, ക്യാറ്റ് (സി.എ.റ്റി) തുടങ്ങിയ മത്സര പരീക്ഷകള്‍ എഴുതി ഉപരിപഠനത്തിന് അര്‍ഹത നേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. വിപ്രോ, മഹീന്ദ്രാ, റ്റി.സി.എസ്സ്, ബോഷ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചിട്ടുള്ളത്. 2015-16-ല്‍ വിവിധ ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പ്ലേസ്മെന്റിന്റെ വിശദാംശങ്ങള്‍, ചുവടെയുള്ള പട്ടിക 4.5-ല്‍ ചേര്‍ത്തിരിക്കുന്നു (അനുബന്ധം 4.41).

പട്ടിക. 4.5
2015-16-ലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്ലേസ് മെന്റിന്റെ വിശദാംശങ്ങള്‍
ക്രമ നം കോളേജിന്റെ പേര് പ്ലേസ്മെന്റുകളുടെ എണ്ണം
1 കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം 870
2 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, ബാര്‍ട്ടര്‍ഹില്‍, 95
3 ആര്‍.ഐ.റ്റി, കോട്ടയം 113
4 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി 67
5 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂര്‍ 553
6 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, പാലക്കാട് 97
7 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് 59
8 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, വയനാട് 1
9 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂര്‍ 146
  ആകെ 2001
അവലംബം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്

പോളിടെക്നിക്കുകളും, ടെക്നിക്കല്‍ ഹൈസ്കൂളുകളും

കേരളത്തില്‍ 45 സര്‍ക്കാര്‍ പോളിടെക്നിക്കുകളും, 6 സ്വകാര്യ എയ്ഡഡ് പോളിടെക്നിക്കുകളും ആണ് നിലവിലുള്ളത്. ഇവിടങ്ങളിലെ പ്രവേശനം 2016-17-ല്‍ യഥാക്രമം 9708ഉം, 1473ഉം ആണ്. 2016-17-ല്‍ 27861 വിദ്യാര്‍ത്ഥികള്‍ ഗവണ്‍മെന്റ് പോളിടെക്നിക്കുകളിലും, 4448 വിദ്യാര്‍ത്ഥികള്‍ സ്വകാര്യ എയ്ഡഡ് പോളിടെക്നിക്കുകളിലും പഠിക്കുന്നുണ്ട്. 2014-15 മുതല്‍ 2016-17 വരെയുള്ള വര്‍ഷങ്ങളില്‍ പോളിടെക്നിക്കുകളിലെ വാര്‍ഷിക പ്രവേശനവും വിദ്യാര്‍ത്ഥികളുടെ എണ്ണവും അനുബന്ധം 4.44, അനുബന്ധം 4.45-ല്‍ കാണാം. 2016-17ലുള്ള പോളിടെക്നിക്കുകളിലെ വാര്‍ഷിക പ്രവേശനം ട്രേഡ് തിരിച്ച് അനുബന്ധം 4.46-ല്‍ കാണാം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചത് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ട്രേഡിനും (2620) തുടര്‍ന്ന് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് (2190), സിവില്‍ എഞ്ചിനീയറിംഗ്(2170), ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (2120)എന്നിവയ്ക്കുമാണ്.

സംസ്ഥാനത്തെ പോളിടെക്നിക്കുകളില്‍ 1801 അധ്യാപകര്‍ ജോലി ചെയ്യുന്നതില്‍ 30% സ്ത്രീകളാണ്. സര്‍ക്കാര്‍ പോളിടെക്നിക്കുകളിലെ വിദ്യാര്‍ത്ഥി - അധ്യാപക അനുപാതം പട്ടിക 4.6 കാണുക.

പട്ടിക 4.6
പോളിടെക്നിക്കുകളിലെ വിദ്യാര്‍ത്ഥി - അധ്യാപക അനുപാതം
സ്ഥാപനങ്ങള്‍ 2014 2015 2016
സര്‍ക്കാര്‍ 21 20 20
പ്രൈവറ്റ് (എയ്ഡഡ്) 11 10 11
ആകെ 19 17 18
അവലംബം : സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്.

പോളിടെക്നിക്കുകളിലെ അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും വിശദാംശങ്ങള്‍‍, അനുബന്ധം 4.47ല്‍ കാണാം. ഇതേ വര്‍ഷം ഇവിടെയുള്ള പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം അനുബന്ധം 4.48ല്‍ കാണാം. പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ശതമാനം കുറവാണെന്നും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ഈ അനുപാതം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നും കാണുന്നു. (പട്ടിക 4.7)

പട്ടിക 4.7
പോളിടെക്നിക്കുകളിലെ പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ശതമാനം
സ്ഥാപനം 2014-15 2015-16 2016-17
എസ്.സി എസ്.റ്റി മറ്റുള്ളവര്‍ ആകെ എസ്.സി എസ്.റ്റി മറ്റുള്ളവര്‍ ആകെ എസ്.സി എസ്.റ്റി മറ്റുള്ളവര്‍ ആകെ
1. ഗവണ്‍മെന്റ് 8.19 1.01 90.80 100 7.08 0.86 92.06 100 6.86 0.71 92.43 100
2. പ്രൈവറ്റ് (എയ്ഡഡ്) 9.84 0.47 89.69 100 5.46 0.38 94.16 100 5.13 0.47 94.40 100
ആകെ 8.40 0.94 90.66 100 6.86 0.79 92.36 100 6.62 0.68 92.70 100
അവലംബം : സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്

കേരളത്തില്‍ 39 ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2015-16-ല്‍ ഇവിടെ ആകെ 8872 വിദ്യാര്‍ത്ഥികളും 794 അധ്യാപകരും ഉണ്ടായിരുന്നു. അധ്യാപകരില്‍ 23.93 ശതമാനം സ്ത്രീകളാണ്. ടെക്നിക്കല്‍ സ്കൂളുകളിലെ 2013-14 മുതല്‍, 2015-16 വരെയുള്ള വര്‍ഷങ്ങളിലെ അധ്യാപക വിദ്യാര്‍ത്ഥി വിവരങ്ങള്‍ അനുബന്ധം 4.49ലുണ്ട്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം 12.76 ശതമാനത്തില്‍ നിന്നും 9.36 ശതമാനമായും 0.96 ശതമാനത്തില്‍നിന്നും 0.63 ശതമാനമായും കുറവാണ് യഥാക്രമം കാണിച്ചിരിക്കുന്നത്. ഇതിന്റെ വിശദവിവരങ്ങള്‍ അനുബന്ധം 4.50ലും അനുബന്ധം 4.51ലും ചേര്‍ത്തിരിക്കുന്നു.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിലെ ഗുണനിലവാരം തുടര്‍ച്ചയായി കുറയുന്നത് കൊണ്ട് പ്രത്യേകം പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഈ അവസരത്തില്‍ ഇത്തരം ആശങ്കകള്‍ പരിഹരിക്കുന്നതിനായി മുന്‍പ് സ്വീകരിച്ചിരുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി പുനരാവിഷ്കരിക്കുന്നത് ഉപയോഗപ്രദമായിരിക്കും. എന്നിരുന്നാലും ചില സുപ്രധാന ലക്ഷ്യത്തോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ ആരംഭിച്ച് സ്വയം തൊഴിലിനും, നേരിട്ടുള്ള മറ്റ് ജോലികളിലും യുവാക്കള്‍ക്ക് ജോലി ഉറപ്പുവരുത്തുന്നതിന് ശ്രമിക്കുകയുണ്ടായി. ഇതൊക്കെയും വ്യത്യസ്ത കാരണങ്ങളാല്‍ നിഷ്ഫലമാകുകയാണുണ്ടായത്.

കായികമായ തൊഴില്‍ ചെയ്യുന്നതിനുള്ള വൈദഗധ്യവും താല്‍പ്പര്യവും ഇല്ലാത്തതുമൂലമുള്ള തൊഴിലാളി ദൌര്‍ലഭ്യവും അതേസമയം തൊഴിലന്വേഷകരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന ഒരു വിപരീത സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിദ്യാലയങ്ങളിലൂടെ നേടുന്ന വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പാരമ്പര്യ തൊഴിലുകളോടുള്ള മനോഭാവം മാറ്റുന്നതിനും വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ലഭ്യമായ കോഴ്സുകളും, അവശ്യ കോഴ്സുകളും തമ്മിലുള്ള അന്തരം. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് കോഴ്സുകളുടെ അന്തരം സ്പഷ്ടമായുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായവും തമ്മിലുള്ള പാരസ്പര്യത്തിന്റെ അഭാവം നിലനില്‍ക്കുന്നു. മുന്‍നിരയിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഈ സാഹചര്യം മാറ്റാവുന്നതാണ്.ആഗോളവത്കരണത്തിന്റെ ഭാഗമായി വര്‍ദ്ധിച്ചു വരുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിലേക്കായി കേരളത്തിലെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മേഖലയെ പ്രാപ്തമാക്കേണ്ടതുണ്ട്. ഇതു മുഖേന, മേഖലയിലെ ഗുണനിലവാരം സ്വയമേവ വര്‍ദ്ധിക്കുകയും ചെയ്യുന്നു. അവസരങ്ങളും മത്സരങ്ങളും കൂടുതല്‍ സൃഷ്ടിക്കുക വഴി ഗുണനിലവാരത്തില്‍ മികച്ച ഫലം കൈവരിക്കാന്‍ സഹായിക്കുമെന്നാണ് ഇതിന്റെ അധിക നേട്ടം. അത്യാധുനിക സ്വകാര്യസാമഗ്രികള്‍ വഴി ഉന്നത വിദ്യാഭ്യാസത്തിലെ പുതിയ മേഖലകളില്‍ പുരോഗതി കൈവരിക്കുന്നതോടൊപ്പം കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ബോക്സ് 4.5
പുനര്‍ജ്ജനി

പേര് സൂചിപ്പിക്കുന്നതുപോലെതന്നെ, ഗവണ്മെന്റ് ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളിലെയും ആസ്തികള്‍ പുനസ്ഥാപിക്കുവാന്‍ വേണ്ടി കേരളത്തിലെ നാഷണല്‍ സർവസ് സ്കീം, ടെക്നിക്കല്‍ സെല്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പുനര്‍ജ്ജനി. പൈലറ്റ് പരിപാടി എന്ന നിലയ്ക്ക് സംസ്ഥാനത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് ആശുപത്രികളിലെ പഴകിയതും ഉപയോഗിക്കാനാവാത്തതുമായ ഉപകരണങ്ങളുടെ പുനരുജ്ജീവനം ഏറ്റെടുത്തു. സന്നദ്ധ പ്രവര്‍ത്തകര്‍ ഉപകരണങ്ങള്‍ കേട് പാട് തീര്‍ത്ത് പെയിന്റ് ചെയ്ത് അവയെ പ്രവര്‍ത്തന യോഗ്യമാക്കി. ഇലക്ട്രിക്കല്‍ വയറിംഗ്, പ്ലമ്പിംഗ് ജോലികള്‍, കക്കൂസുകളുടേയും മറ്റു കെട്ടിടങ്ങളുടെ കേടായ ഭാഗങ്ങള്‍ നന്നാക്കല്‍, മാലിന്യങ്ങള്‍ വൃത്തിയാക്കി പരിസരം ശുചീകരിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളും നടത്തി. മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, പ്രാഥമിക സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, മാനസിക ആശുപത്രികള്‍, ആയൂർ േവ്വദആശുപത്രികള്‍ എന്നീ സ്ഥാപനങ്ങള്‍ പുനര്‍ജ്ജനി പദ്ധതിയ്ക്കായി വേണ്ടി തെരഞ്ഞെടുത്തു. പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ എമ്പാടും ശ്ലാഘിക്കപ്പെട്ടു. ഇത് എന്‍.എസ്.എസ്. സാങ്കേതിക സെല്ലിന് കൂടുതല്‍ സാമൂഹ്യ വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് പ്രചോദനം നല്‍കി. പദ്ധതി വഴി 2015-16-ല്‍ 6460 പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് 100 പ്രോജക്ടുകള്‍ സംഘടിപ്പിക്കുകയും 10 കോടി രൂപ വിലമതിക്കാവുന്ന ആസ്തികള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

അവലംബം : സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്.
top